
മലയാളത്തിന് കാറ്റും വെളിച്ചവുമായി, പല ജീവിതങ്ങൾ പറഞ്ഞ സാനു മാസ്റ്റർ; ഇനി മടക്കയാത്ര
മലയാളത്തിന്‍റെ സാഹിത്യ സാംസ്കാരിക ചരിത്രത്തിൽ ഒരു പോലെ നിറഞ്ഞു നിന്ന അധ്യാപകൻ. പ്രൊഫ. എം.കെ. സാനു എന്ന സാനു മാസ്റ്റർ ഇല്ലാതെ മലയാളത്തിന്‍റെ സാംസ്കാരിക സന്ധ്യകളും സാഹിത്യ ചർച്ചകളും പൂർണമാകാറില്ലായിരുന്നു. സാഹിത്യ വിമർശനവും ബാലസാഹിത്യവും ജീവചരിത്രവുമെല്ലാം ഒരു പോലെ വഴങ്ങിയ സാഹിത്യകാരൻ. സാനു മാസ്റ്റർ യാത്രയാകുമ്പോൾ മലയാളത്തിന് കാറ്റുംവെളിച്ചവുമായി കാവൽ നിന്നിരുന്ന ഒരു കാലഘട്ടം കൂടിയാണ് അവസാനിക്കുന്നത്.
വിമർശനങ്ങളിൽ പോലും സൗമ്യത പുലർത്തിക്കൊണ്ടാണ് സാനു മലയാളത്തിൽ സ്വന്തം പേര് എഴുതിച്ചേർത്തത്. കാറ്റും വെളിച്ചവും എന്ന സാഹിത്യ നിരൂപക കൃതിയിലൂടെ വിമർശനത്തിന്‍റെ മാധുര്യമാർന്നൊരു കാലത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത്.
ജീവചരിത്രങ്ങളിലൂടെയാണ് സാനു കൂടുതൽ സജീവമായത്. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള മുതൽ ആൽബർട്ട് ഷ്വൈറ്റ്സർ വരെയുള്ളവരുടെ ജീവചരിത്രം ആ തൂലികയിൽ ഭദ്രമായി. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം, യുക്തിവാദി എം.സി. ജോസഫ്, ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ, അസ്തമിക്കാത്ത വെളിച്ചം ( ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം), ഉറങ്ങാത്ത മനീഷി( പി.കെ. ബാലകൃഷ്ണന്‍റെ ജീവചരിത്രം) തുടങ്ങി അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്ന ജീവചരിത്രങ്ങൾ നിരവധിയാണ്.
എറ്റവും ലളിതമായി മലയാളത്തിനെ തഴുകി നിന്ന കാറ്റായിരുന്നു സാനു മാസ്റ്റർ. സാംസ്കാരിക ലോകത്ത് സകലർക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തി. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, ജനപ്രിതിനിധി, നിരൂപകൻ...അങ്ങനെ വിശേഷണങ്ങൾ ഏറെ സ്വന്തമാക്കിക്കൊണ്ട് സാനു മാസ്റ്റർ കടന്നു പോകുമ്പോൾ അക്ഷരങ്ങളാൽ സമ്പന്നമായ മറ്റൊരു കാലത്തിനു കൂടിയാണ് മലയാളം വിടയേകുന്നത്.