

മെഹ്ഫിൽ ഇന്‍റർനാഷണൽ ദുബായ് ചെറുകഥാ പുരസ്കാരം
ദുബായ്: മെഹ്ഫിൽ ഇന്‍റർനാഷണൽ ദുബായ് ചെറുകഥാ പുരസ്കാരം പ്രഖ്യാപിച്ചു. ഇസ്മയിൽ കൂളത്ത് എഴുതിയ 'പിഴുതെറിയപ്പെട്ടവരുടെ ഭൂപടം' എന്ന കഥയാണ് ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം നേടിയത്. രണ്ടാം സ്ഥാനം അനുവന്ദനയുടെ 'ഒഴുകാതെ ഒരു പുഴ' എന്ന കഥയും, മൂന്നാം സ്ഥാനം ഫാത്തിമ ദോഫാറിന്‍റെ ജലക്കരടി എന്ന കഥയും നേടി.
അവസാന റൗണ്ടിൽ എത്തിയ മറ്റു മൂന്നു കഥകളായ റസീന കെ.പി യുടെ ആകാശത്തുണ്ട്, അജിത് വള്ളോലിയുടെ വായനശാലയിലെ “മണ്ഡലി”, ബബിത ഷാജിയുടെ നേർച്ചുമ്മ എന്നീ കഥകൾക്ക് പ്രോത്സാഹന സമ്മാനം നൽക്കാൻ തീരുമാനിച്ചു.
മത്സരത്തിന് ലഭിച്ച മുപ്പത് കഥകളിൽ നിന്ന് രമേഷ് പെരുമ്പിലാവ് ഷോർട്ട് ലിസ്റ്റ് ചെയ്ത പതിനൊന്ന് കഥകളാണ് അവസാന റൗണ്ടിലെത്തിയത്. സബീന എം സാലി, വെള്ളിയോടൻ, റഫീഖ് പന്നിയങ്കര എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണയം നടത്തിയത്. നവംബറിൽ ഷാർജയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.