

പി.ബി. ബിച്ചു, കെ.ബി. ജയചന്ദ്രൻ
തിരുവനന്തപുരം: നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം നാലാം എഡിഷന്‍ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മെട്രൊ വാർത്തയ്ക്ക് ഇരട്ട നേട്ടം. മികച്ച റിപ്പോർട്ടറായി (അച്ചടി മാധ്യമം) പി.ബി ബിച്ചുവിനെയും മികച്ച ഫോട്ടൊഗ്രഫറായി കെ.ബി ജയചന്ദ്രനെയും തെരഞ്ഞെടുത്തു. പുസ്തകോത്സവുമായി ബന്ധപ്പെട്ട് മെട്രൊ വാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളും ചിത്രങ്ങളും പരിഗണിച്ചാണ് അവാർഡ്. ഫെബ്രുവരി 24-ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മെട്രൊ വാർത്ത തിരുവനന്തപുരം യൂണിറ്റ് സീനിയർ സബ് എഡിറ്ററായ പി.ബി. ബിച്ചു ആലപ്പുഴ കായിപ്പുറം പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ആർ ബാബുവിന്‍റെയും ചിത്രാംബികയുടെയും മകനാണ്. അഖില ജി. ബാബു( ക്ലർക്ക്, ചാരങ്കാട്ട് കയർ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ്) ആണ് ഭാര്യ. ആറാം ക്ലാസ് വിദ്യാർഥി കാർത്തിക്, ഒന്നാം ക്ലാസ് വിദ്യാർഥി ധ്യാൻ എന്നിവർ മക്കളാണ്. 2025ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം. കേരള നിയമസഭ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പുസ്തകോത്സവം 2023 ൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം, ചലച്ചിത്ര അക്കാഡമിയുടെ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവൽ 2018 റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം, 2018 പ്രളയകാല റിപ്പോർട്ടിങ്ങിന് പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
മെട്രൊ വാർത്ത തിരുവനന്തപുരം യൂണിറ്റ് ചീഫ് ഫോട്ടൊ ഗ്രഫറായ കെ.ബി ജയചന്ദ്രൻ കാൽനൂറ്റാണ്ട് കാലത്തോളമായി പ്രസ് ഫോട്ടൊഗ്രഫി രംഗത്ത് സജീവമാണ്. തിരുവനന്തപുരം പിടിപി നഗറിന് സമീപം 'കൂട്' വീട്ടിൽ കെ.ബി. ജയചന്ദ്രനെ 2025ലെ പുസ്തകോത്സവം മൂന്നാം പതിപ്പിലും മികച്ച ഫോട്ടൊഗ്രഫറായി തെരഞ്ഞെടുത്തിരുന്നു. 2024ലേതുൾപ്പടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മികച്ച ഫൊട്ടൊഗ്രഫർ പുരസ്കാരം നേടിയ ജയചന്ദ്രൻ, സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പുരസ്കാരം, ശിശുക്ഷേമസമിതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ അനിത. തിരുവനന്തപുരം കാർമൽ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയായ ജാൻകിയാണ് മകൾ.