

ദുബായ്: രണ്ടാമത് ഓർമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനും ആയ ജി ആർ ഇന്ദുഗോപൻ ആണ് ഫലപ്രഖ്യാപനം നടത്തിയത്. കേരള സാഹിത്യ അക്കാദമി ഭരണ സമിതി അംഗം വി എസ് ബിന്ദു, എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും ഗ്രന്ഥലോകം മാസികയുടെ അസിസ്റ്റന്‍റ് എഡിറ്ററും ആയ എസ് ആർ ലാൽ എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത്.
കഥ വിഭാഗത്തിൽ ഹുസ്ന റാഫി രചിച്ച ഇന്തോളചരിതം ഒന്നാം സ്ഥാനവും വെള്ളിയോടൻ രചിച്ച പിര രണ്ടാം സ്ഥാനവും നേടി. യാത്രാവിവരണ വിഭാഗത്തിൽ സുധീഷ് കുമാർ രചിച്ച ഫൈലച്ച എന്ന കുവൈറ്റ് നഗരം ഒന്നാം സ്ഥാനവും എം ഒ രഘുനാഥ് രചിച്ച അഗ്നി ഭൂമിയിലൂടെ ഒരു യാത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫെബ്രുവരി 15, 16 തിയ്യതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമിയിൽ ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ വിജയികൾക്ക് പുരസ്‌കാരം സമ്മാനിക്കും.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ മരിച്ച ഓർമ സെൻട്രൽ കമ്മറ്റി അംഗം, സാഹിത്യവിഭാഗം കൺവീനർ, ഖിസൈസ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.