pusthakathoni
pusthakathoni

കായൽക്കാറ്റേറ്റ് പുസ്തകം വായിക്കാം; ബോട്ടുകളിൽ 'പുസ്തകത്തോണി' വരുന്നു

പ്രദേശത്തെ വീടുകളിൽ സ്കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങൾ ബോട്ടിൽ ഉണ്ടാകും
Published on

തിരുവനന്തപുരം: ബോട്ടുകളിൽ 'പുസ്തകത്തോണി' എന്ന ആശയത്തെ വിപുലീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്‍റെ ബോട്ടുകളിലെ യാത്രക്കാർക്ക് വായനയ്ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി.

മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്‍റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കുവാൻ ഉള്ള ഒരു സാഹചര്യം സംസ്ഥാന ജല ഗതാഗത വകുപ്പിന്‍റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുൻപ് നടപ്പിലാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനിറ്റ് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്തു കോട്ടയം ജില്ലയിലെ കുമരകത്തു എത്തിച്ചേരാവുന്നതാണ്. ഈ യാത്രയിൽ ആണ് ബോട്ടിൽ യാത്ര ചെയ്യുന്ന മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകളിൽ സ്കൂളിൽ നിന്നും ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങൾ ബോട്ടിൽ ഉണ്ടാകും.

കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട് യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പിന്‍റെ മറ്റു മേഖലകളിലെ ബോട്ടുകളിൽ കൂടെ പുസ്തകത്തോണി ഒരുക്കുവാൻ അതാത് മേഖലകളിലെ സ്കൂളുകളും മറ്റ് സന്നദ്ധ സംഘടനകളും ആയി ചേർന്നുകൊണ്ട് നടപ്പിലാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ പാണാവള്ളി, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ആലപ്പുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ബോട്ടുകളിൽ പുസ്തകത്തോണി നടപ്പിലാക്കുവാനാണിപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ ജന സൗഹൃദപരമായ ആശയങ്ങൾ ഇനിയും ഉൾക്കൊള്ളിക്കുമെന്നും മന്ത്രി അറിയിച്ചു.