
'ഒരുവനെ മാത്രം കൂടുതൽ പ്രണയിച്ചു, പാതി വഴിയിൽ വീണു'; ദ്രൗപതിയുടെ മൂന്ന് പാപങ്ങൾ
കുരുക്ഷേത്ര യുദ്ധത്തിന് ഇടയാക്കിയ, അഞ്ച് പേരുടെ പത്നിയായ അതിസുന്ദരിയായ ദ്രൗപതി. ഉടലോടെ സ്വർഗത്തിലേക്ക് പോകുന്നതിന് ദ്രൗപതിക്ക് തടസമായി മാറിയത് മൂന്നു പാപങ്ങളാണ്.. അതിൽ ആദ്യത്തേക്ക് വില്ലാളിവീരനോടുള്ള അത്യധികമായ പ്രണയമായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ച് അനേക കാലം ഹസ്തിനപുരിയിൽ ഭരിച്ചതിനു ശേഷം ഉടലോടെ സ്വർഗത്തിലേക്ക് പോകാനായി യുധിഷ്ഠിരൻ തീരുമാനിച്ചു. ശ്രീകൃഷ്ണന്‍റെ മരണം പാണ്ഡവരെ അപ്പാടെ തകർത്തിരുന്നു. യുധിഷ്ഠിരനെ പിന്തുടരാൻ ഭീമനും അർജുനനും നകുല സഹദേവന്മാരും ദ്രൗപതിയും തയാറായി. ഹിമാലയം താണ്ടി നടക്കുന്നതിനിടെ ആരു വീണാലും തിരിഞ്ഞു തിരിഞ്ഞു നടക്കരുതെന്ന വിലക്കോടെയാണ് യുധിഷ്ഠിരൻ യാത്ര ആരംഭിച്ചത്.
അധികം വൈകാതെ തന്നെ ദ്രൗപതി താഴെ വീണു. അവളെ പുറകിൽ ഉപേക്ഷിച്ച് നടക്കുന്നതിനിടെ പാഞ്ചാലിക്ക് ഉടലോടെ സ്വർഗം നിഷേധിക്കപ്പെടാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് യുധിഷ്ഠിരൻ ഭീമനോട് പറയുന്നതായി മഹാഭാരതത്തിലുണ്ട്.
അഞ്ച് പേരുടെ പത്നിയായിട്ടും അർജുനനോട് മാത്രം ദ്രൗപതി ഏറെ സ്നേഹം സൂക്ഷിച്ചിരുന്നു. ധർമം പ്രകാരം അവൾ എല്ലാ പതിമാരെയും ഒരു പോലെ കരുതേണ്ടതായിരുന്നു. അർജുനൻ മറ്റൊരു വിവാഹം കഴിച്ചപ്പോൾ ദ്രൗപതി അത്രമേൽ അസ്വസ്ഥയായി. പക്ഷേ മറ്റ് നാലു പേരും പിന്നീട് വിവാഹിതരായിട്ടും ദ്രൗപതിക്ക് അതു പ്രശ്നമായിരുന്നില്ലെന്നും യുധിഷ്ഠിരൻ പറയുന്നു.
മറ്റൊന്ന് സൗന്ദര്യത്തിലും ബുദ്ധിയിലുമുള്ള അഹങ്കാരമായിരുന്നു. സ്വയംവരത്തിന്‍റെ സമയത്ത് കർണൻ അടക്കമുള്ള രാജാക്കന്മാരെ അതു കൊണ്ടു തന്നെ ദ്രൗപതി പരിഹസിച്ചു. സൂതന്‍റെ മകനെ വിവാഹം കഴിക്കില്ലെന്ന് ദ്രൗപതി കർണനോട് പറഞ്ഞിരുന്നു.
ദുര്യോധനനെ അപമാനിച്ചതാണ് പാഞ്ചാലിയുടെ മൂന്നാമത്തെ പാപം. ഒരിക്കൽ ദുര്യോധനനെ അന്ധന്‍റെ മകൻ എന്ന് ദ്രൗപതി വിളിച്ചു. ഇത് ദുര്യോധനന് ഏറെ ഹൃദയവേദനയുണ്ടാക്കി. അതാണ് പിന്നീട് പാണ്ഡവരോടുള്ളശത്രുതയായും കുരുക്ഷേത്ര യുദ്ധത്തിനുള്ള വഴിയായും മാറിയത്. ഈ മൂന്നു കാരണങ്ങളാൽ ദ്രൗപതി ഉടലോടെ സ്വർഗത്തിലെത്തിയില്ല. പകരം ആത്മാവായി സ്വർഗത്തിലേക്ക് പ്രവേശിച്ചു.