

പിടിച്ചെടുത്തത് 16 ലക്ഷം ലിറ്റർ മദ്യം,17 കോടി രൂപ, 167 കോടിയുടെ മയക്കുമരുന്ന്
file photo
ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ നടക്കുന്ന 5 സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, അവയുടെ അതിർത്തി പ്രദേശങ്ങൾ, മറ്റു 12 സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മൾട്ടി- എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾ ഉൾപ്പെട്ട ഏകോപിത നീക്കത്തിലൂടെ പണമായി 17.44 കോടി രൂപ, 37.68 കോടി രൂപ വിലയുള്ള 16.3 ലക്ഷം ലിറ്റർ മദ്യം, 167.38 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ, 23 കോടി രൂപ വിലമതിക്കുന്ന വിലയേറിയ ലോഹങ്ങൾ , 163.30 കോടി രൂപയിലധികം വിലമതിക്കുന്ന മറ്റ് സൗജന്യ വസ്തുക്കൾ എന്നിവയുൾപ്പെടെ 408.82 കോടിയിലധികം വിലമതിക്കുന്ന നിയമവിരുദ്ധ വസ്തുക്കൾ പിടിച്ചെടുത്തു.
ഫെബ്രുവരി 26നു തന്നെ ഇലക്‌ട്രോണിക് സീഷർ മാനെജ്‌മെന്‍റ് സിസ്റ്റം (ഇഎസ്എംഎസ്) കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ സജീവമാക്കിയിരുന്നു. തുടർന്ന് 5,173ലധികം ഫ്ലൈയിങ് സ്ക്വാഡുകളെ വിന്യസിച്ചു. ഇതിനു പുറമെ, വിവിധ സ്ഥലങ്ങളിൽ അപ്രതീക്ഷിതമായ പരിശോധനകൾക്ക് 5,200ലധികം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും (എസ്എസ്ടി) വിന്യസിച്ചിട്ടുണ്ട്.
അക്രമരഹിതവും ഭീഷണിരഹിതവും പ്രലോഭനരഹിതവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാനും പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഹരിക്കാനും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനങ്ങൾ ഏർപ്പെടുത്തി. പരിശോധനകൾ നടക്കുമ്പോൾ സാധാരണ പൗരന്മാർക്ക് അസൗകര്യമോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് അധികാരികൾ ഉറപ്പാക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
സി- വിജിൽ മൊഡ്യൂൾ ഉപയോഗിച്ച് പൗരന്മാർക്കും രാഷ്‌ട്രീയ പാർട്ടികൾക്കും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. 25 വരെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സി-വിജിൽ ആപ്പ് ഉപയോഗിച്ച് 70,944 പരാതികൾ ലഭിച്ചു . ഇതിൽ 70,831 പരാതികൾ തീർപ്പാക്കി. 67,899 പരാതികളും 100 മിനിറ്റിനുള്ളിൽ പരിഹരിച്ചു. പൊതുജനങ്ങൾക്കോ പാർട്ടികൾക്കോ പരാതി സമർപ്പിക്കാൻ കഴിയുന്ന 1950 എന്ന കോൾ സെന്‍റർ നമ്പർ ഉൾപ്പെടെയുള്ള ഒരു പരാതി പരിഹാര സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.