

തൃശൂർ: കഴിഞ്ഞ 44 വർഷത്തെ ചരിത്രം മാറ്റിക്കുറിച്ച് കേരളം. ഒല്ലൂർ മണ്ഡലം ആർക്കൊപ്പമോ കേരളവും അവർക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിനാണ് ഈ തെരഞ്ഞെടുപ്പോടെ അന്ത്യമാവുന്നത്.
1982 മുതൽ കേരളത്തിൽ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിന്‍റേത്. എന്നാൽ ഇത്തവണ കേരളം യുഡിഎഫിനൊപ്പം നിന്നപ്പോൾ ഒല്ലൂർ തങ്ങളുടെ മന്ത്രിയെ കൈവിടാതെ സിപിഐക്കൊപ്പം നിലകൊണ്ടു. യുഡിഎഫിന്‍റെ ഷാജി ജെ. കോടങ്കണ്ടത്തിനെ പിന്നിലാക്കിയാണ് ഒല്ലൂരിൽ കെ. രാജൻ വിജയിച്ചത്.
1982 മുതലുള്ള 8 തെരഞ്ഞെടുപ്പുകളില്‍ 1982, 1991, 2001, 2011 എന്നീ വര്‍ഷങ്ങളില്‍ യുഡിഎഫും 1987, 1996, 2006, 2016 വര്‍ഷങ്ങളില്‍ എല്‍ഡിഎഫും ഇവിടെ ജയിച്ചു. ഈ വര്‍ഷങ്ങളില്‍ ഇവിടെ ജയിച്ച മുന്നണിക്കായിരുന്നു സംസ്ഥാന ഭരണവും.
മുന്നണികൾ മാറി മാറി ഭരണം പിടിക്കുന്ന പതിവ് തെറ്റിച്ച് 2021 ൽ ഇടത് സർക്കാർ തുടർഭരണം നേടിയപ്പോൾ സിറ്റിങ് എംഎൽഎയെ തോൽപ്പിക്കുന്ന ശീലം ഒല്ലൂർ മാറ്റി. എന്നാൽ ഇത്തവണ സിറ്റിങ് എംഎൽഎയെ ജയിപ്പിച്ച് 44 വർഷം നീണ്ട ചരിത്രം ഒല്ലൂർ അവസാനിപ്പിക്കുകയും ചെയ്തു.