

സി.സി. മുകുന്ദൻ
തൃശൂർ: സിപിഐ പുറത്താക്കിയതിനു പിന്നാലെ സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബിജെപിം അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. ബിജെപി നേതാക്കൾക്കൊപ്പം ഓഫിസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. നാട്ടികയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയും ശക്തമാണ്.
നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുമെന്ന് ഉറപ്പായതോടെയാണ് മുകുന്ദൻ പാർട്ടിക്കെതിരേ തിരിഞ്ഞത്. നാട്ടികയിൽ ഗീതാ ഗോപിയുടേത് പേമെന്‍റ് സീറ്റാണെന്നാണ് എംഎൽഎ ആരോപിച്ചത്. പണം നൽകാൻ കഴിയാത്തതിനാൽ തന്നെ ഒഴിവാക്കിയെന്നും മുകുന്ദൻ ആരോപിച്ചു. തൊട്ടു പിന്നാലെ പാർട്ടി ഇദ്ദേഹത്തെ പുറത്താക്കി.
കോൺഗ്രസ് പിന്തുണയോടെ നാട്ടികയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും യുഡിഎഫ് ഇക്കാര്യത്തിൽ ഉറപ്പു നൽകിയിരുന്നില്ല. അതോടെയാണ് ബിജെപിയിൽ ചേരാൻ തീരുമാനമായത്.