

സലീം കുമാർ
തിരുവനന്തപുരം: മാനസിക രോഗാവസ്ഥയെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നടൻ സലീം കുമാറിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി. നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്റ്സ് ഓഫ് ദി ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയിരിക്കുന്നത്. യുഡിഎഫ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മാനസിക രോഗികളെ പരിഹസിക്കുന്ന വിധത്തിൽ സലീം കുമാർ സംസാരിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകൾ അരോചകമാണെന്നും ദോഷകരമാണെന്നും മാനസികവെല്ലുവിളികൾ നേരിടുന്നവരെ പൊതു മധ്യത്തിൽ പരിഹസിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഇട വരുത്തുമെന്നാണ് പരാതിയിൽ ഉള്ളത്.
തെരഞ്ഞെടുപ്പു പ്രചരാണ വേദികളിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് നിയമപരമായ സംരക്ഷണങ്ങളുടെ ലംഘനത്തിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ പ്രതീക്ഷിക്കുന്ന മാന്യതയുടെയും ഉത്തരവാദിത്തത്തിന്‍റെയും അടിസ്ഥാന മാനദണ്ഡങ്ങളെ തകർക്കുന്നതുമാണെന്നും സംഘടന ആരോപിക്കുന്നു.
കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ അയക്കണമെന്നാണ് സലീം കുമാർ പൊതുവേദിയിൽ പറഞ്ഞത്.
കേരളത്തിലെ മാറ്റങ്ങൾ ഞെട്ടിച്ചുവെന്നും ഒരു സുഹൃത്തിന്‍റെ മകൻ പറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശവുമായി ബന്ധപ്പെട്ടാണ് സലീം കുമാർ വിവാദ പ്രസ്താവന നടത്തിയത്. ആ കുട്ടിക്ക് മാനസിക പ്രശ്നമാണെന്നും ഊളംപാറയിൽ വച്ചു കണ്ടുവെന്നും ഷോക്കടിപ്പിച്ചപ്പോൾ മാനസിക നില ശരിയായി എന്നുമാണ് സലീം കുമാർ പറഞ്ഞത്.