

അബ്ദുറഹിമാൻ രണ്ടത്താണി
മലപ്പുറം: അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം. മുസ്ലീം ലീഗുമായി ഇടഞ്ഞു നിൽക്കുന്ന രണ്ടത്താണിയെ താനൂരിലോ തിരൂരിലോ സ്ഥാനാർഥിയാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുസ്ലീം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തു വന്നതിനു പിന്നാലെയാണ് രണ്ടത്താണി വിയോജിപ്പ് പ്രകടമാക്കിയത്. തിരൂരങ്ങാടിയിൽ പി.എം.എ സമീർ സ്ഥാനാർഥിയായത് ലീഗ് കമ്മിറ്റികളറിഞ്ഞിട്ടില്ലെന്നാണ് രണ്ടത്താണിയുടെ ആരോപണം. അർഹതയുള്ളവരെ തഴഞ്ഞുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ച മന്ത്രി വി. അബ്ദുറഹിമാൻ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ തിരക്കിട്ട നീക്കം. അബ്ദുറഹിമാന് തിരൂരിൽ മത്സരിക്കാനാണ് താത്പര്യം. അതു കൊണ്ടു തന്നെ താനൂരിൽ ഇതു വരെയും പ്രചാരണം ആരംഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ അബ്ദുറഹ്മാനെ തിരൂരിലേക്ക് മാറ്റി രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.
തിരൂരങ്ങാടിയിൽ മത്സരിക്കാനാണ് രണ്ടത്താണിക്ക് താത്പര്യമെങ്കിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സിപിഎം തയാറല്ല. അജിത് കോളാടിയാണ് തിരൂരങ്ങാടിയിലെ സിപിഎം സ്ഥാനാർഥി. ലീഗിന്‍റെ സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച മുത്തുക്കോയ തങ്ങളുമായും സിപിഎം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അബ്ദുറഹിമാൻ രണ്ടത്താണി രണ്ട് തവണ താനൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ 2016ൽ വി. അബ്ദുറഹിമാനോട് പരാജയപ്പെട്ടു.