

കെ.കെ. രാഗേഷ്
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഫെയ്സ്ബുക്കിൽ പങ്കുവച്ച വിശദീകരണ പോസ്റ്റിനെതിരേ രൂക്ഷ വിമർശനം. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണെന്നും ആദ‍്യം നിങ്ങൾ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നുമാണ് കമന്‍റുകൾ.
പി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നാണ് മറ്റു ചിലർ കമന്‍റ് ചെയ്തിരിക്കുന്നത്. പി. ജയരാജൻ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കിൽ കണ്ണൂരിൽ പാർട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും കണ്ണൂരിൽ ചെറിയ തിരുത്തലല്ല വലിയ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്നും കമന്‍റുകൾ കാണാം.
'ഇനിയെങ്കിലും പാർട്ടി അണികൾ എന്നത് വെറും കൊടി പിടിക്കാനും,പോസ്റ്റർ ഒട്ടിക്കാനും മാത്രം ഉള്ളവർ ആണെന്ന ധാരണ മാറ്റി വെച്ച്,താഴെ തട്ടിലുള്ളവരുടെ അഭിപ്രായവും വാക്കും കേട്ട് തീരുമാനങ്ങൾ എടുക്കുക,സെക്രട്ടറിയട്ടിലെ രണ്ടോ മൂന്നോ പേരല്ല പാർട്ടി എന്നത് തിരിച്ചറിയുക.'
'നിന്നെ പോലെ ഒരു മൊണ്ണ കണ്ണൂർ പാർട്ടി സെക്രട്ടറി ആയി ഇരിക്കൻ എന്ത് യോഗ്യത? കണ്ണൂർ പാർട്ടി കെട്ടിപ്പടുത്തത് ധീരരായ രക്തസാക്ഷികളാണ് അത് നയിക്കൻ പി ജെ വരണം' 'കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി രണ്ടു പേരുടെയും പ്രവർത്തനം വളരെ മോശം. സഖാക്കൾ സ്വയം ഒഴിഞ്ഞു മറ്റുള്ളവർക്ക് അവസരം കൊടുക്കണം.' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ