

പാലക്കാട്: കോൺഗ്രസിന്‍റെയും ബിജെപിയുടെയും ഇടയിൽ നടക്കുന്ന കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ എൽഡിഎഫിന് സ്ക്വാഡുകളുണ്ടെന്നും കൃത്യമായ വിവരം ലഭിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി ഡോ.പി. സരിൻ. ബാഗിൽ കൊണ്ടുപോയതാണ് ഇപ്പോൾ സിസിടിവിയിൽ പതിഞ്ഞത്. അല്ലാതെ കൊണ്ടു പോയതും കിട്ടിയതും കൊടുത്തതുമെല്ലാം ചർച്ചയാകുമെന്നും സരിൻ പറഞ്ഞു. സിസിടിവിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയാവുന്ന എൽഡിഎഫ് പ്രവർത്തകർ ജാഗരൂകരാണെന്നും സരിൻ കൂട്ടിച്ചേർത്തു.
പണമൊഴുക്കുന്ന ഒരു തെരഞ്ഞെടുപ്പായി ഇതു മാറിക്കഴിഞ്ഞു. ഇനിയും എന്തൊക്കെയാണ് പുറത്തു വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും വ്യക്തമാകും.
എൽഡിഎഫിന്‍റെ പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു സരിൻ. ചാക്ക വേണ്ട, പെട്ടി വേണ്ട വികസനം മതി നന്മയുള്ള പാലക്കാടിന് എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.