

ശ്രീലേഖയും ശോഭാ സുരേന്ദ്രനും വിജയിക്കണമെന്ന്
സി. രാധാകൃഷ്ണൻ
file photo
തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു കാണാൻ താൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥാനാർത്ഥികൾ വട്ടിയൂർക്കാവിൽ മത്സരിക്കുന്ന ആർ. ശ്രീലേഖയും പാലക്കാട്ടെ ശോഭാ സുരേന്ദ്രനുമാണെന്ന് പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ. നന്മയുടെയും നീതിയുടെയും പക്ഷത്ത് ഭയമില്ലാതെ നിൽക്കുന്ന ഇവർ ഇരുവരും തോൽക്കാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന ഇങ്ങനെ:
""ഞാൻ ആർക്ക് വോട്ട് ചെയ്യണമെന്ന് എന്നോട് ആരെങ്കിലും പറയുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ട് അങ്ങനെ ഒരു കാര്യം ആരോടും ഞാൻ പറയാറുമില്ല, എന്‍റെ വീട്ടുകാരിയോടു പോലും. പക്ഷേ, ഞാൻ ആർക്കാണ് വോട്ടു ചെയ്യാൻ പോകുന്നതെന്ന് എന്‍റെ വീട്ടുകാരിയോട് ഞാൻ സ്വമേധയാ പറയാറുണ്ട്. മറ്റു നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നവരിൽ ജയിച്ചു കാണണം എന്ന് ആഗ്രഹമുള്ളവരെക്കുറിച്ചും പറയാറുണ്ട്.
ഈ വരുന്ന തെരഞ്ഞെടുപ്പിൽ അങ്ങനെ രണ്ടുപേർ ഉണ്ട്: ഒരാൾ ആർ. ശ്രീലേഖ ഐപിഎസ്. പതിറ്റാണ്ടുകളായി എനിക്ക് ഇവരെ അറിയാം. നിയമസഭയിൽ ഇരിക്കാനും അതിലും വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കാനും തനിക്ക് കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. നീതിയും നിസ്വാർഥതയും പുലർത്തും എന്നു തീർച്ചയുമാണ്.
രണ്ടാമത്തെയാൾ ശോഭാ സുരേന്ദ്രൻ. നന്മയുടെയും നീതിയുടെയും പക്ഷത്ത് ഭയമില്ലാതെ നിൽക്കാൻ തനിക്ക് കഴിയും എന്ന് തെളിയിച്ചിട്ടുണ്ട് അവർ. ഇവർ ഇരുവർക്കും കുടുംബങ്ങളും പ്രാരബ്ധങ്ങളുമുണ്ട്. എന്നിട്ടും അവർ, നല്ല മനസുള്ളവർക്ക് മുൾമെത്തയാവും ഈ പണി എന്ന് അറിഞ്ഞിട്ടും, തയാറായി വന്നിരിക്കുന്നു. ഇവർ തോൽക്കാൻ ഇടയാകരുത് എന്ന് ആശിക്കാൻ ആർക്കാണ് അവകാശമില്ലാത്തത്!''.