

കറന്‍റ് ബില്ലിലെ പരസ്യവാചകം.
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിനെ സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ഇലക്‌ഷൻ കമ്മിഷന് പരാതി. വൈദ്യുതി ബോർഡിന്‍റെ പുതിയ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച ബോർഡ് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് പരാതി നൽകിയത്.
വൈദ്യുതി ബോർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിൽ അടക്കേണ്ട തുകയ്ക്ക് ചുവട്ടിലായി 'പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ' എന്ന വാചകമാണ് ചേർത്തിരിക്കുന്നത്.
ഇതാദ്യമായാണ് വൈദ്യുതി ബോർഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ബില്ലിനെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി പരാതിയിൽ പറയുന്നു.