

പി.കെ. ജയലക്ഷ്മി.
File
മാനന്തവാടി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെയാണ് തന്നെ തോൽപ്പിച്ചതെന്ന് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി. മാനന്തവാടിയിലെ കോൺഗ്രസ് സ്ഥാനാർഥി ഉഷ വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സംഘടിപ്പിച്ച കൺവൻഷനിൽ തന്നെയാണ് ജയലക്ഷ്മിയുടെ ഗുരുതരമായ വെളിപ്പെടുത്തലുകൾ.
വയനാട് ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പിസമാണ് തന്‍റെ തോൽവിക്കു കാരണമായതെന്നാണ് ജയലക്ഷ്മി ആരോപിക്കുന്നത്. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു അവർ. എന്നാൽ, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്‍റെ ഒ.ആർ. കേളുവിനോടു പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തനിക്കെതിരേ കോൺഗ്രസിനുള്ളിൽ ഗൂഢാലോചന നടന്നു എന്നാണ് അവർ പറയുന്നത്. ചില നേതാക്കളുടെ ചതി അപ്പോൾ തിരിച്ചറിയാനായില്ല.
കെട്ടുകണക്കിന് പോസ്റ്ററുകളാണ് അവർ പുഴയിൽ ഒഴുക്കി കളഞ്ഞത്. മൈക്ക് അനൗൺസർ തണലത്ത് വണ്ടി നിർത്തിയിട്ട് കിടന്നുറങ്ങി. പല നേതാക്കളും തനിക്ക് വോട്ട് ചെയ്യരുതെന്ന് വീടുകൾ കയറി പറഞ്ഞിട്ടുണ്ടെന്നും ജയലക്ഷ്മി ആരോപിക്കുന്നു.
താൻ നേരിട്ട ചതി ഇനി ആവർത്തിക്കരുതെന്നും ഉഷ വിജയനു വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ജയലക്ഷ്മി ആവശ്യപ്പെട്ടു.