

വോട്ടെടുപ്പു ദിനത്തിൽ സൗജന്യ യാത്ര; തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സേവനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യങ്ങളുടെ അഭാവം കാരണം പോളിങ് ശതമാനം കുറയാതിരിക്കാനും എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളിൽ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വോട്ടറെ പിക്ക് ചെയ്യുന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ സൗജന്യമായിരിക്കും. രണ്ടു കിലോമീറ്ററിന് ശേഷമുള്ള യാത്രയ്ക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത തുക നൽകണം. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ സമ്മതിദായകർക്കും സേവനം പ്രയോജനപ്പെടുത്താം. കൂടാതെ, ഊബർ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവത്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.