

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ എംപിമാരായ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുടെ തെരഞ്ഞെടുപ്പു മോഹം പൊലിഞ്ഞു. ഹൈക്കമാൻഡിന്‍റെ തീരുമാനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കിയേക്കാം. കെ.സുധാകരൻ കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾ ശക്തമാണ്.
കണ്ണൂരിൽ നിന്ന് മത്സരിക്കണമെന്ന് എംപി കെ.സുധാകരൻ വാശി പിടിച്ചതോടെയാണ് കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക വൈകിയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് യുഡിഎഫ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിട്ടത്. എന്നാൽ ഈ പട്ടികയിൽ കണ്ണൂർ അടക്കമുള്ള വിവാദ മണ്ഡലങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല.
സ്ഥാനാർഥിയാകാൻ സാധിച്ചില്ലെങ്കിൽ വാർത്താസമ്മേളനം വിളിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സുധാകരന്‍റെ നീക്കം കോൺഗ്രസിനെ കൂടുതൽ സമ്മർദത്തിലാക്കി. പിന്നീട് കെ.സി. വേണു ഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ കെ.സുധാകരനുമായി ചർച്ച നടത്തിയിരുന്നെങ്കിലും സുധാകരൻ ഇനിയും വിട്ടു വീഴ്ചയ്ക്ക് തയാറായിട്ടില്ല. കോന്നിയിൽ മത്സരിക്കണമെന്ന് ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശും ആവശ്യപ്പെട്ടിരുന്നു. സുധാകരന്‍റെ കടും പിടുത്തം യുഡിഎഫിന്‍റെ മൊത്തത്തിലുള്ള പ്രചാരണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കണ്ണൂരിൽ മുൻ കോർപ്പറേഷൻ മേയറായിരുന്ന ടി.ഒ. മോഹനൻ മത്സരിച്ചേക്കും. പത്രിക സമർപ്പിക്കാൻ മൂന്നു ദിവസം മാത്രം അവശേഷിക്കേ ഇപ്പോഴും യുഡിഎഫിനു മേലുള്ള പ്രതിസന്ധി പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല.