സ്‌ട്രോങ് റൂം തുറന്ന സംഭവം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍

സ്‌ട്രോങ് റൂമിലെ സുരക്ഷാ വീഴ്ച തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമോ എന്ന് സംശയം; കേന്ദ്രസേന കാവലിലുള്ള സ്ഥലത്ത് അനധികൃത പ്രവേശനം
KC Venugopal strong room controversy

കെ.സി. വേണുഗോപാല്‍

file image

Updated on

കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്ന സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

എന്‍കോര്‍ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം വിശ്വസനീയമല്ല. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണുണ്ടായത്. ഉദ്യോഗസ്ഥരുടെ അസാധാരണ നടപടി സംശയാസ്പദമാണ്. പൂര്‍ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സംസ്ഥാന സര്‍ക്കാർ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത്.

സ്‌ട്രോങ് റൂമിന് കര്‍ശന സുരക്ഷ ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഉണ്ടായ ഗുരുതര വീഴ്ചകൂടിയാണിത്. ഇതിനു നേതൃത്വം നല്‍കിയ റിട്ടേണിങ് ഓഫിസറെ അടിയന്തരമായി പുറത്താക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിരിക്കുന്നു. എല്‍ഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് കൃത്രിമത്വം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അട്ടിമറി സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്‍ ദിവസം വരെ സംസ്ഥാനത്തെ എല്ലാ സ്‌ട്രോങ് റൂമിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സ്‌ട്രോങ് റൂം രാവിലെ തുറക്കുമെന്ന് വിവരം അറിയിച്ച ശേഷം പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എത്തുന്നതിന് മുന്‍പായി മുറി തുറന്നതും ദുരൂഹമാണ്. പേരാമ്പ്രയിൽ വര്‍ഗീയ വിദ്വേഷ പ്രചരണം ഉള്‍പ്പെടെ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ നടത്തിയിരുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വ്യാജരേഖകള്‍ ചമച്ച് കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ടിന് ശ്രമം നടക്കുകയും ചെയ്തു.

കുറ്റ്യാടിയും കല്യാശേരിയും ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ സമാന കേസുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com