

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ രാവിലെ തന്നെ പ്രമുഖരെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, സുരേഷ് ഗോപി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി മടങ്ങി.
രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിൽ അനുഭവപ്പെടുന്നത്. 9 മണി പിന്നിടുമ്പോൾ 16.23 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് എറണാകുളം ജില്ലയിലാണ്.
സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളതിൽ 1,39,21,868 പേരും സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811. ആണ്. 271 ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്. നിലവിലെ വോട്ടർപട്ടിക അനുസരിച്ച് പുരുഷന്മാരേക്കാൾ 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണുള്ളത്. ഇവരുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 129 ഇടങ്ങളിലും സ്ത്രീ വോട്ടർമാരാണ് കൂടുതൽ ഉള്ളത്. 11 മണ്ഡലങ്ങളിൽ മാത്രമാണ് സ്ത്രീ വോട്ടർമാരേക്കാൾ പുരുഷ വോട്ടർമാരുള്ളത്. അതുകണക്കിലെടുത്താണ് മുന്നണികൾ പ്രകടന പത്രികയും ഒരുക്കിയിരിക്കുന്നത്.
30,471 പോളിങ് സ്റ്റേഷനുകളും 24 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുള്ളതിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ് നടക്കുക.അർഹരായ എല്ലാ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും സമ്മതിദായകാവകാശം വിനിയോഗിക്കാൻ ഫലപ്രദമായ സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ വ്യക്തമാക്കി.ഹോം വോട്ടിങ്ങിലും മികച്ച മുന്നേറ്റമുണ്ടായി. ലക്ഷക്കണക്കിന് പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോം വോട്ടിന് അർഹരായ 1,45,598 മുതിർന്ന പൗരന്മാരിൽ 1,40,177 (96.25%) പേർ വോട്ട് ചെയ്തു. ഭിന്നശേഷിക്കാർക്കായി അപേക്ഷിച്ച 62,159 പേരിൽ 60,705 (97.66%) പേരും വോട്ടവകാശം വിനിയോഗിച്ചു.