വിട്ടു കൊടുക്കാതെ പ്രശാന്ത്, കച്ച മുറുക്കി മുരളീധരൻ, രണ്ടും കൽപ്പിച്ച് ശ്രീലേഖ; വട്ടിയൂർക്കാവിൽ വാശി കുറവില്ല

വട്ടിയൂർക്കാവ് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ഇടത്തേയ്ക്കു ചാഞ്ഞത്. 2021ലും മണ്ഡലം പ്രശാന്തിനൊപ്പം നിന്നു.
no shortage of enthusiasm in Vattiyoorkavu

കെ.മുരളീധരൻ, ആർ. ശ്രീലേഖ, വി.കെ. പ്രശാന്ത്

Updated on

എൽ.ടി. അരുൺദാസ്

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തീപ്പൊരി പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം മുന്നേറി എൽഡിഎഫും യുഡിഎഫും എൻഡിഎയും. കഴിഞ്ഞ തവണ എൽഡിഎഫിലെ വി.കെ. പ്രശാന്ത് 21,515 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ മണ്ഡലം തിരികെപ്പിടിക്കാൻ കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് കെ. മുരളീധരനെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. ബിജെപിക്ക് മേൽക്കൈയുള്ള മണ്ഡലത്തിൽ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ തന്നെ രംഗത്തിറക്കിയാണ് എൻഡിഎ ശക്തമായ മത്സരത്തിനു ശ്രമിക്കുന്നത്.

മണ്ഡലം രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്‍റെ ഷുവര്‍ സീറ്റായിരുന്ന വട്ടിയൂർക്കാവ് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ഇടത്തേയ്ക്കു ചാഞ്ഞത്. 2021ലും മണ്ഡലം പ്രശാന്തിനൊപ്പം നിന്നു. 2011ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ കെ. മുരളീധരനൊപ്പമായിരുന്നു വോട്ടര്‍മാര്‍. 2011ല്‍ കെ. മുരളീധരന്‍ 16,167 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി.

2016ൽ മുരളീധരന്‍ 7,622 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍. സീമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എന്നാല്‍ 2019ല്‍ കെ. മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് 14,465 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ വീഴ്ത്തി കോട്ട പിടിച്ചെടുക്കുകയായിരുന്നു. 2021ല്‍ കോണ്‍ഗ്രസിന്‍റെ വീണ എസ്. നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി. രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്.

ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദളിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ക്രിസ്ത്യന്‍-മുസ്‍ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോർപ്പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്നത്.

പഞ്ചായത്തുകള്‍ കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്‍റെ പകുതിയും വട്ടിയൂർക്കാവ് മണ്ഡലത്തിനൊപ്പമായി. വട്ടിയൂർക്കാവിന് ഒപ്പമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്‍റെ ഭാഗമായി. തിരുവനന്തപുരം നോര്‍ത്തില്‍ 1977ല്‍ എന്‍ഡിപി, 1980ല്‍ സിപിഎം, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ സിപിഎം, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ സിപിഎം എന്നിങ്ങനെയായിരുന്നു വിജയം. തലസ്ഥാനത്തിന്‍റെ നഗരമധ്യത്തിലുള്ള വട്ടിയൂർക്കാവിൽ മൂന്നു മുന്നണികൾക്കും അഭിമാനപ്പോരാട്ടമാണ്. അതിനാൽത്തന്നെ ജയം മാത്രം ലക്ഷ്യമിട്ടാണ് മുന്നണികളെല്ലാം പ്രചാരണരംഗത്തുള്ളത്.

logo
Metro Vaartha
www.metrovaartha.com