

വി.ഡി. സതീശൻ
file image
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ "നുണറായി' എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 4 ലക്ഷം വീട് വച്ചെന്ന സതീശന്‍റെ പ്രസ്താവന യമണ്ടൻ നുണ ആണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിനെതിരേയാണ് സതീശന്‍റെ പ്രതികരണം.നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. അവനെ എങ്ങനെ എങ്കിലും പെണ്ണുകേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെ തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ് തന്നെ നുണേശൻ എന്ന് വിളിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയാറാണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ. ജമാഅത്തെ ഇസ്‌ലാമിയുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവരെ സ്വാഗതം ചെയ്യുന്ന വീഡിയൊ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു. ദേശാഭിമാനിയിൽ വരെ കുറിപ്പുണ്ട്. എന്നെ ഗീബൽസൻ എന്ന് വിളിച്ചു. എന്നാൽ ഞാൻ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കില്ല, പ്രായമായ ആളാണ് അദ്ദേഹം.
വീട് നിർമിച്ച പദ്ധതികളിൽ ഒരു ഓവർ ലാപ്പിങ്ങും ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതി വേറെ, സംസ്ഥാന പദ്ധതി വേറെ. എൽഡിഎഫ് വന്നതിന് ശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50,000 വീടും അവരുടെ കണക്കിൽപ്പെടുത്തി. ഞങ്ങൾ 5 ലക്ഷം വീട് 5 വർഷം കൊണ്ടാണ് നിർമിച്ചത്.
ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്‍റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കും. അത് ഞങ്ങൾ വാങ്ങിയ സ്ഥലമാണ്. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു. മാധ്യമങ്ങൾ കോൺഗ്രസിന് പിന്നാലെ മൈക്രോസ്കോപുമായി നടക്കുകയാണ്. പിഡിപി സിപിഎമ്മിനു പിന്തുണ നൽകാൻ തീരുമാനിച്ചത് ആരെങ്കിലും ചർച്ചയാക്കിയോ. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയാൽ മാത്രമാണോ പ്രശ്നം.
പിഡിപി എൽഡിഎഫിന് പിന്തുണ നൽകിയപ്പോൾ പിഡിപി മതേതരവാദിയായി. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ എസ്ഡിപിഐ പിൻവലിച്ചത് ആർക്കുവേണ്ടിയാണ് എന്നറിയില്ല. എസ്ഡിപിഐ പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടുമില്ല. എന്നാൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുൻപ് പരസ്യ നിലപാടെടുത്തവരാണ് യുഡിഎഫ്- സതീശൻ പറഞ്ഞു.