

കാസർഗോഡ്: കോൺഗ്രസ് നേതാവ് സന്ദീപ് വാര‍്യരെ ആക്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് നെഹ്റു കോളെജിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. വോട്ട് ചോദിക്കാനെത്തിയപ്പോൾ തന്നെ തടയുകയും പിടിച്ച് തള്ളുകയുമായിരുന്നുവെന്ന് സന്ദീപ് വാര‍്യർ പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സന്ദീപ് വാര‍്യർ പറയുന്നത്. തന്‍റെ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും മർദനമേറ്റതായി സന്ദീപ് വാര‍്യർ കൂട്ടിച്ചേർത്തു. സന്ദീപ് വാര‍്യർ ഉൾപ്പടെ 5 പേരെ തൃക്കരിപ്പൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയാണ് സന്ദീപ് വാര‍്യർ.