

എൻ.കെ. പ്രേമചന്ദ്രൻ, കെ.സി. വേണുഗോപാൽ, ഷിബു ബേബി ജോൺ.
https://www.facebook.com/kcvenugopalmp
ആർഎസ്‌പി നേതാക്കളായ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രൻ എംപിയുമൊത്ത് നീണ്ട കാലത്തിനു ശേഷം വേദി പങ്കിട്ടപ്പോൾ സ്നേഹോഷ്മള രാഷ്ട്രീയ സൗഹൃദത്തിന്‍റെ ഓർമകളാൽ വികാരഭരിതനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ചവറ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന്‍റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ലാടനത്തിനെത്തിയപ്പോഴാണ് തലമുറകളെ ഭേദിക്കുന്ന രാഷ്ട്രീയ സൗഹൃദത്തിന്‍റെ ഗൃഹാതുരമായ ഓർമകളിലേക്ക് കെസി ഒരിക്കൽ കൂടി മടങ്ങിപ്പോയത്.
"പ്രേമനും ഷിബുവുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെനിക്ക്. പാർലമെന്‍റിലും നിയമസഭയിലും ഏറെക്കാലം ഒന്നിച്ച് പ്രവർത്തിച്ചതിന്‍റെ, വ്യക്തിപരമായ അടുപ്പത്തിന്‍റെ, കുടുംബങ്ങൾ തമ്മിലുള്ള പരിചയത്തിന്‍റെ അടുപ്പം.
ഷിബുവിനേക്കാൾ മുൻപേ, അദ്ദേഹത്തിന്‍റെ പിതാവ് ബേബി ജോൺ സാറിനെ എനിക്ക് പരിചയമുണ്ട്. അന്ന് അദ്ദേഹം മന്ത്രിയും ഞാൻ എംഎൽഎയുമാണ്. നാട്ടിലെ കോളറ മൂലമുള്ള മരണങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സൂചിപ്പിക്കുന്നത് എംഎൽഎ ഹോസ്റ്റലിലെന്നാണ് ഓർമ. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തിൽ കണ്ടത് അടിയന്തര നടപടികൾക്കുള്ള തീരുമാനമാണ്. എന്‍റെ നിയമസഭാ പ്രസംഗങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട അഭിപ്രായങ്ങളിലൊന്ന് ഇന്നും ബേബി ജോൺ സാറിന്‍റേതാണ്.
പലർക്കും ബേബി സാർ എന്നാൽ പരുക്കനായ ഒരു മനുഷ്യനായിരുന്നു. ഷിബുവുമായി അടുപ്പമാവുമ്പോൾ എനിക്കാ ഭയമുണ്ടായിരുന്നു, ഷിബുവും ഒരു പരുക്കനാവുമോ എന്ന്... പക്ഷേ, സത്യം അതായിരുന്നില്ല. ചിരി കുറവുള്ള ഷിബു, നാട്യങ്ങളില്ലാത്ത മനുഷ്യൻ കൂടിയാണ്.
അടിമുടി ശുദ്ധനായ ഷിബുവിനെ ഞാനും പ്രേമനുമടക്കം വളരെ ചുരുക്കം പേർക്കേ അറിയുമായിരിക്കൂ. എന്തെങ്കിലുമൊരു വിഷമഘട്ടം വന്നാൽ, എന്തുപറ്റി വേണൂ, എന്ന് വിളിച്ചുചോദിക്കാൻ എനിക്കൊരു ഷിബുവുണ്ട് എന്നഭിമാനത്തോടെ പറയാൻ കഴിയും.
എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിലെ എന്‍റെ ദീർഘകാലമായുള്ള സഹപ്രവർത്തകനാണ്. അടിയുറച്ച രാഷ്ട്രീയ ബോധ്യവും ഭരണകൂടത്തിന് നേർക്കുള്ള പതറാത്ത ചോദ്യങ്ങളും പ്രേമനിൽ നിന്ന് ലോക്സഭയിൽ നമുക്ക് കാണാം. കഴിഞ്ഞ 15 വർഷക്കാലമായി പ്രതിപക്ഷത്തുള്ള ആർഎസ്പിയുടെ കരുത്തും ശക്തമായ നിലപാടും എടുത്തുപറയേണ്ടത് തന്നെയാണ്" -കെസി ഫെയ്സ്ബുക്കിൽ കുറിച്ചു.