

എസ്ഐആർ: 55,000 എന്യൂമറേഷൻ ഫോമുകൾ തിരികെ ശേഖരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ (എസ്ഐആർ) ഭാഗമായി വിതരണം ചെയ്തവയിൽ 55,000 ഓളം എന്യൂമറേഷൻ ഫോമുകൾ തിരികെ ശേഖരിക്കാനാകാത്തവ എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ. ഇതിൽ 29,000 ഓളം പേർ മരണപ്പെട്ടവരും 4,500 ഓളം പേരെ കണ്ടെത്താനാകാത്തതും താമസ സ്ഥലം മാറിപ്പോയർ 20,000 ഓളം പേരുമാണ്. നിലവിലെ ലിസ്റ്റിൽ തന്നെ ഇരട്ടിപ്പ് വന്നവർ 2,800ഓളം പേരുമുണ്ട്. ഇവരെ പട്ടികയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ടിവരും.
ബൂത്തിൽ നിന്ന് ഒഴിവാക്കേണ്ടി വരുന്നവരെ സംബന്ധിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) കൃത്യമായ കണക്കുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം അനുസരിച്ച് അംഗീകൃത പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്‍റുമാർ ബൂത്ത് ഒഫിസർമാരുടെ പക്കലുള്ള കണക്ക് പരിശോധിക്കണം. ബിഎൽഒമാരുമായി യോഗം ചേർന്ന് ഇത് സംബന്ധിച്ച് ചർച്ച ചെയ്യണം. ഒഴിവാക്കേണ്ടവരുടെ അന്തിമ കണക്ക് ബൂത്ത് ലെവൽ ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇത് മിനിട്സിൽ രേഖപ്പെടുത്തി അയക്കണമെന്ന് കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ ചില സ്ഥലങ്ങളിൽ ബിഎൽഒമാരുടെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചെന്ന വിവരം ലഭിച്ചു. ഇത്തരം സംഭവങ്ങളിൽ കർശന നിയമ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ തടയുന്നവർക്കെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റം ചുമത്തും. സോഷ്യൽമീഡിയയിലുടെ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയാലും നടപടിയെടുക്കും.
വീടുകളിൽ ബിഎൽഒമാർ എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിട്ടാൽ പൊലീസ് ആവശ്യമായ സഹായം നൽകാൻ ജില്ലാ കലക്റ്റർമാർക്ക് നിർദേശം നൽകിയെന്നും ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.