

മീനിന്‍റെ പേരിൽ പോരടിച്ച് തൃണമൂലും ബിജെപിയും
കോൽക്കത്ത: പശ്ചിമബംഗാളിൽ മീനിന്‍റെ പേരിൽ പോരടിച്ച് തൃണമൂൽ കോൺഗ്രസും ബിജെപിയും. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായാണ് മീനിന്‍റെ പേരിൽ ഇരു പാർട്ടികളും പ്രസ്താവനകൾ ഇറക്കുന്നത്. ബിജെപി അധികാരത്തിലേറിയാൽ നിങ്ങളെ മീനോ ഇറച്ചിയോ മുട്ടയോ കഴിക്കാൻ അനുവദിക്കില്ലെന്നും നിങ്ങൾക്ക് ബംഗാളി ഭാഷ സംസാരിക്കാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി ആരോപിക്കുന്നത്. നിങ്ങൾ ബംഗാളി സംസാരിച്ചാൽ നിങ്ങളെ ബംഗ്ലാദേശിയായി മുദ്ര കുത്തുമെന്നും മമത ആരോപിക്കുന്നു. എന്നാൽ ഇതു തെറ്റായ പ്രചാരണമാണെന്നാണ് ബിജെപിയും വാദം. മറുപടിയായി 5 കിലോ ഗ്രാം വരുന്ന ഒരു കട്ല മത്സ്യം കൈയിൽ ഏന്തിയാണ് ബിജെപി സ്ഥാനാർഥിയായ ഡോ. ശരദ്വാത് മുഖർജി പ്രചാരണത്തിന് എത്തിയത്. മീൻ കഴിക്കുന്നതിനെ ബിജെപി എതിർക്കില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ബംഗാളികളുടെ പ്രിയപ്പെട്ട മത്സ്യവുമായി മുഖർജി എത്തിയത്.
ഏതെങ്കിലും പാർട്ടി മത്സ്യം കഴിക്കാൻ അനുവദിക്കില്ലെന്ന് വന്നാൽ ആ പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് മീൻ കച്ചവടക്കാരനായ രത്ന ദാസ് പറയുന്നു.
ലോകബാങ്കിന്‍റെ കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ വർഷം 8.36 ലക്ഷം ടൺ മീനാണ് ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുന്നത്. ദേശീയ തലത്തിലുള്ള മത്സ്യ ഉപയോഗത്തിന്‍റെ രണ്ട് മടങ്ങു വരും ഇത്. ബംഗാളി വിവാഹങ്ങളുടെയും പ്രധാന ആകർഷണമാണ് മത്സ്യം കൊണ്ടുള്ള വിഭവങ്ങൾ.
ബിജെപി മീനിനെതിരാണ് എന്ന പ്രചാരണത്തെ ബിജെപി ബംഗാൾ പ്രസിഡന്‍റും രാജ്യ സഭാ എംപിയുമായ സാമിക് ഭട്ടാചാര്യ എതിർക്കുന്നുണ്ട്. നിലവിൽ മീൻ വിൽക്കുന്നതിനോ കഴിക്കുന്നതിനോ യാതൊരു വിധത്തിലുള്ള നിയന്ത്രണവും വരാനുള്ള സാഹചര്യമില്ല. കാളി ഭഗവതി മാംസം കഴിക്കുമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. എല്ലാ ബംഗാളികളും ബീഹാറികളും ആട്ടിറച്ചി കഴിക്കും. ആരെങ്കിലും അതു തടയാൻ ശ്രമിച്ചാൽ ഞാനവരെ നശിപ്പിക്കുമെന്നും ഭട്ടാചാര്യ.