

കാസർഗോഡിലെ ആക്രമിക്കപ്പെട്ട സിപിഎം ഓഫിസ്
കാസർഗോഡ്: എണ്ണപ്പാറയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് തല്ലിതകർത്ത സംഭവത്തിൽ 2 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തായന്നൂർ സ്വദേശികളായ വിശാൽ കെ. ബാബു, അഭിനവ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ഓഫിസിലെ ജനൽ ചില്ലുകൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് കേടുപാടുകൾ പറ്റയതിനാൽ ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സിസിടിവി ദൃശ‍്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
തുടർന്ന് അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികളിലൊരാൾ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടിയതായും പൊലീസ് പറയുന്നു. സ്കൂൾ കാലം മുതൽ സിപിഎം പ്രവർത്തകരോട് വിദ്വേഷം പുലർത്തിയിരുന്നതായി ചോദ‍്യം ചെയ്യലിൽ പ്രതികൾ അന്വേഷണ ഉദ‍്യോഗസ്ഥരോട് പറഞ്ഞു.
തങ്ങളുടെ നാട്ടിലെ ആർഎസ്എസ് പ്രവർത്തനങ്ങൾ സിപിഎം നിയന്ത്രിച്ചിട്ടുണ്ടെന്നും ഇവർ അവകാശപ്പെട്ടു. പ്രതികളിലൊരാൾ അടുത്തിടെയാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. സംഭവം നടക്കുമ്പോൾ പ്രതികൾ മദ‍്യ ലഹരിയിലായിരുന്നോയെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു.