

സരസ്വതി, ശരവണ കുമാർ
ശിവഗംഗ: വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതോടെ അടുപ്പത്തിലായിരുന്ന 52കാരിയെ കൊന്നു തള്ളിയ കേസിൽ 21കാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മധുരയിലെ കൂടകോവിൽ സ്വദേശിയായ ശരവണകുമാർ ആണ് അറസ്റ്റിലായിരിക്കുന്നത്. സൊട്ടതട്ടി സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് സരസ്വതിയുടെ സഹോദരൻ നിരൈകുളത്താൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തു വന്നത്. തിരുവപ്പനം പൊലീസാണ് പ്രതിയെ പിടി കൂടിയത്.
കോൾ റെക്കോഡുകളും മറ്റും പരിശോധിച്ചതോടെയാണ് ശരവണ കുമാറിനെതിരേ അന്വേഷണം നീണ്ടത്. തുടക്കത്തിൽ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. നിർമാണ തൊഴിലാളികളായിരുന്ന ശരവണകുമാറും സരസ്വതിയും ഏറെ കാലമായി അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കാൻ സരസ്വതി നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. പ്രായത്തിലുള്ള വ്യത്യാസമാണ് ശരവണകുമാറിനെ വിവാഹത്തിൽ നിന്ന് അകറ്റിയിരുന്നത്.
അതേ തുടർന്ന് സരസ്വതിയെ ശരവണകുമാർ കൂടകോവിലിലെ ഫാമിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ചും വിവാഹത്തെച്ചൊല്ലി കലഹമുണ്ടായതിനെത്തുടർന്ന് പ്രതി സരസ്വതിയെ കൊന്ന് ശരീരത്തിൽ കല്ലു കെട്ടി ആഴമുള്ള ക്വാറിയിലേക്ക് തള്ളുകയായിരുന്നു. നൂറ് അടിയോളം താഴ്ചയുള്ള ക്വാറിയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.