
സഹപ്രവർത്തകയുടെ മകനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 28കാരി പോക്സോ കേസിൽ അറസ്റ്റിൽ
ഹൈദരാബാദ്: സഹപ്രവർത്തകരുടെ പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ച കേസിൽ 28കാരി അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയാണ് അറസ്റ്റിലായത്. മറ്റൊരു ജോലിക്കാരുടെ മകനെയാണ് ഇവർ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരമായി ചൂഷണം ചെയ്തിരുന്നത്. ജോലിക്കാർക്കു വേണ്ടിയുള്ള ക്വാർട്ടേഴ്സിൽ അടുത്തടുത്തായാണ് പ്രതിയും സഹപ്രവർത്തകയും താമസിച്ചിരുന്നത്. ഒരിക്കൽ ക്വാർട്ടേഴ്സിൽ വച്ച് പ്രതി കുട്ടിയെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് അമ്മയെ വിവരമറിയിച്ചത്.
പ്രതിയോട് ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും കുട്ടി സഹോദരനെപ്പോലെയാണെന്നും അങ്ങനെ കരുതിയാണ് ചുംബിച്ചതെന്നുമാണ് മറുപടി നൽകിയത്. എന്നാൽ കുട്ടി അമ്മയുടെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ കരഞ്ഞുകൊണ്ടിരുന്നത് സംശയത്തിന് ഇട നൽകി. മേയ് ഒന്നിന് മാതാപിതാക്കൾ വീണ്ടും ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടി ചൂഷണത്തിന്‍റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു.
ഇതേ തുടർന്ന് വെള്ളിയാഴ്ച കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. അവിവാഹിതയായ പ്രതി മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ഒന്നിലേറെ തവണ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി.