

സെമിത്തേരിയിൽ അതിക്രമിച്ചു കയറി ലഹരിയും റീൽസും; 3 പേർ അറസ്റ്റിൽ
file image
ആലപ്പുഴ: പള്ളി സെമിത്തേരിയുടെ മതിൽ ചാടി അകത്ത് അതിക്രമിച്ചു കയറി ലഹരി ഉപയോഗവും റീൽസ് ചിത്രീകരണവും നടത്തിയ മൂന്നു പേരെ പൊലീസ് പിടികൂടി. ഒളിവിലായിരുന്ന പൂന്തോപ്പ് സ്വദേശികളായ സച്ചിൻ, സഞ്ജയ്, വെള്ളക്കിണർ സ്വദേശി അൻസിൽ എന്നിവരാണ് പിടിയിലായത്. നെഹർഷാദ് എന്നയാളെ കൂടി പിടികൂടാനുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
ഈ മാസം 20നു പുലർച്ചെ രണ്ടരയോടെയാണ് ആലപ്പുഴ പൂന്തോപ്പ് സെന്‍റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ കയറി റീൽ ചിത്രീകരിച്ചതും ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരി ഉപയോഗിച്ചതും. കറുത്ത വസ്ത്രമണിഞ്ഞ് കുരിശ് തലകീഴായി പിടിച്ചാണ് ഇവർ ഇൻസ്റ്റഗ്രാമിലടക്കം പ്രചരിപ്പിക്കാൻ റീൽസ് ചിത്രീകരിച്ചത്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം പാട്ടുപാടി തിമിർത്ത് റീൽസ് ഉണ്ടാക്കി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചു.
പള്ളിയിലെ ശവക്കല്ലറകളിൽ അതിക്രമം കാണിച്ച് മത സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ പള്ളി കൈക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇവർ സാത്താൻ സേവ നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന സംശയമുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.