

ആലപ്പുഴ: ഭാര്യവീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ 4പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തറയിൽകടവ് തണ്ടാശേരിൽ വീട്ടിൽ ആതിര, ബന്ധുക്കളായ ബാബുരാജ്,പത്മൻ, പൊടിമോൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വീട്ടിൽ നടരാജന്റെ മകൻ വിഷ്ണു(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
വിഷ്ണു ഭാര്യ ആതിരയുമായി പിണങ്ങി കഴിയുകയായിരുന്നു. വിഷ്ണുവിനൊപ്പം കഴിഞ്ഞിരുന്ന ഇവരുടെ കുഞ്ഞിനെ കഴിഞ്ഞദിവസം രാത്രിയിൽ ആതിരയെ ഏൽപ്പിക്കുന്നതിനായി തറയിൽ കടവിലുള്ള ഭാര്യവീട്ടിൽ ചെന്ന വിഷ്ണുവിനെ ആതിരയും ബന്ധുക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിന്‍റെ ബന്ധു കിഷോറിനും മർദനത്തിൽ പരുക്കേറ്റു. മർദനമേറ്റ് കുഴഞ്ഞുവീണ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. തലയ്ക്കേറ്റ അടിയാണ് മരണകാരണം.
തൃക്കുന്നപ്പുഴ ഇൻസ്പെക്റ്റർ ഷാജിമോൻ, എസ്ഐ അജിത്ത്, ശ്രീകുമാർ, എഎസ്ഐ ഗോപകുമാർ, വിനോദ്, സീനിയർ സിപിഒമാരായ ശ്യാം, ഷിജു, ശരത്, ഇക്ബാൽ, സജീഷ്, സഫീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.