
കൊല്ലപ്പെട്ട വികാസ്
ധർ: അമ്മയുടെ മുന്നിൽ വച്ച് അഞ്ച് വയസുകാരനെ തല വെട്ടി കൊന്നു. മധ്യപ്രദേശിലെ ധറിലാണ് ക്രൂരമായ സംഭവം. മാനസികനില തെറ്റിയ മഹേഷ് (25) എന്നയാളാണ് കുട്ടിയെ കൊന്നത്. കൊലപാതകത്തിനു പിന്നാലെ നാട്ടുകാർ പ്രതിയെ പിടികൂടി മർദിച്ചു. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രാ മധ്യേ പ്രതി മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. വികാസ് എന്ന കുട്ടി ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ബൈക്കിൽ കുട്ടിയുടെ വീട്ടിലെത്തിയ മഹേഷ് വീടിനകത്തേക്ക് കയറിച്ചെല്ലുകയായിരുന്നു.
യാതൊരു പ്രകോപനവും കൂടാതെ കൈയിൽ കരുതിയ വാൾ എടുത്ത് കുട്ടിയുടെ ശരീരത്തിൽ ഉഴിയുകയും കുട്ടിയുടെ തല വാൾ കൊണ്ട് വെട്ടിയെടുക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. അമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി മർദിച്ചത്. പ്രതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ധർ പൊലീസ് സൂപ്രണ്ട് മായങ്ക് അശ്വതി വ്യക്തമാക്കി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലിരാജ്പുർ ജില്ലയിലെ ജോബട്ട് ബാഗ്ഡി സ്വദേശിയായ മഹേഷിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കുറച്ചു ദിവസങ്ങളായി വീട്ടിൽ വന്നിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മഹേഷ് സമീപത്തെ കടയിൽ നിന്ന് വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചതായും നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.