
ദുബായ്: മയക്ക് മരുന്ന് വിതരണം ചെയ്തതിന് 30 കാരിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. പുരുഷ സുഹൃത്തിന് സൗജന്യമായി ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ എന്നീ രണ്ട് സൈക്കോട്രോപിക് പദാർത്ഥങ്ങൾ നൽകിയതിനാണ് ദുബായ് ക്രിമിനൽ കോടതി യുവതിയെ ശിക്ഷിച്ചത്. 2024 ഏപ്രിൽ 2 ന് ദുബായിലെ സത്വ മേഖലയിൽ ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ദുബായ് പോലീസിന്‍റെ ആന്‍റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്‍റിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം നടത്തിയ മൂത്ര പരിശോധനയിൽ നിയന്ത്രിത വിഭാഗത്തിലുള്ള ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.
ചോദ്യം ചെയ്യലിൽ, ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി ഇയാൾ സമ്മതിക്കുകയും പെൺ സുഹൃത്തിൽ നിന്ന് നിന്ന് സൗജന്യമായി ലഭിച്ചതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. രണ്ട് തവണ യുവതിയിൽ നിന്ന് മയക്കുമരുന്ന് സ്വീകരിച്ചതായി ഇയാൾ സമ്മതിച്ചു.
ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ നാല് പാക്കറ്റ് ക്രിസ്റ്റൽ മെത്ത് കണ്ടെത്തി. വിചാരണയിൽ യുവതി കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിച്ചു.
ശിക്ഷ കഴിഞ്ഞ് യുഎഇയിൽ നിന്ന് നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു.