പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും
കളമശേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പത് വയസുകാരനെ വിവിധ വകുപ്പുകളിലായി 46 വര്‍ഷം കഠിനതടവും 4.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ജഡ്ജ് ആയ ഷിബു ഡാനിയേല്‍ ആണ് ശിക്ഷ വിധിച്ചത്. 2021 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്‍റെ സംരക്ഷണയില്‍ കഴിഞ്ഞു വന്നിരുന്ന 16 വയസ്സുള്ള മകളെ 10-ാം ക്ലാസ് പഠനകാലം മുതൽ നിരവധി തവണ വിവിധയിടങ്ങളില്‍ വെച്ച് മദ്യവും ലഹരി പദാര്‍ഥങ്ങളും നല്‍കി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ശാരീരിക പീഡനത്തിനും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബാലനീതി നിയമത്തിലെയും ഒന്നിലധികം വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
ഈ കേസിലേക്ക് പ്രോസിക്യൂഷന്‍ 23 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളെ തെളിവായി ആശ്രയിക്കുകയും ചെയ്തു. യമുന പി ജി യാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി കോടതിയില്‍ ഹാജരായത്.
കളമശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സന്തോഷ് പി ആര്‍ ന്‍റെ നേതൃത്വത്തില്‍ എഎസ്ഐ ബദര്‍, എസ് സി പി ഒ ബിനു, ഡബ്ലിയുസിപിഒ ദിവ്യ, ശ്യാമ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.