Representative image
Representative image

പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നു പ്രതികളും കുറ്റക്കാർ, 90 വർഷം തടവ് വിധിച്ച് അതിവേഗ കോടതി

തമിഴ്നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരാണ് ബംഗാൾ സ്വദേശിയായ 16 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ.

ഇടുക്കി: പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നു പ്രതികൾക്കും 90 വർഷം തടവും 40,000 രൂപ പിഴയും വിധിച്ച് ദേവികുളം അതിവേഗ കോടതി. തമിഴ്നാട് സ്വദേശി സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവരാണ് ബംഗാൾ സ്വദേശിയായ 16 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ നിയമവും പ്രകാരമുള്ള കുറ്റ കൃത്യങ്ങൾ പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തി. ഇതു പ്രകാരം വിവിധ വകുപ്പുകളിലായാണ് തടവു ശിക്ഷ നൽകിയിരിക്കുന്നത്. 25 വർഷം തടവു ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും. മൂന്നു പേരെയും ജയിലിലേക്ക് മാറ്റി.

2022 മേയ് 29നാണ് കേസിനാസ്പദമായ സംഭവം. ബംഗാൾ സ്വേദശിയായ പതിനാറുകാരി സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിലിരിക്കെ എത്തിയ പ്രതികൾ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

കേസിൽ പ്രതികളായ രണ്ടു പേർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരുടെ കേസ് തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിക്കും.