മുതലയുടെ ആക്രമണത്തിൽ 12കാരന് ദാരുണാന്ത്യം

മൃതദേഹത്തിന്‍റെ അരയ്ക്കു താഴെയുള്ള ഭാഗവും വലതുകാലും മുതല ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു
Representative image

പ്രതീകാത്മക ചിത്രം

Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ 12 വയസുകാരനെ മുതല നദിയിൽ വച്ച് ആക്രമിച്ച് കൊന്നു. കുട്ടിയുടെ അമ്മാവന്‍റെ മുൻപിൽ വച്ചാണ് മുതലയുടെ ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ബൗണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുറൗൻവ ഗ്രാമത്തിന് സമീപമുള്ള ഘാഘ്രാ നദിയിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാർഥിയായ സുനിൽ സിങ് അമ്മാവനൊപ്പം കൃഷിപ്പണിക്കായി വയലിൽ എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് കൈയും മുഖവും കഴുകാൻ നദിക്കരയിലേക്ക് ഇറങ്ങിയപ്പോഴാണ് വെള്ളത്തിനടിയിൽ പതുങ്ങിക്കിടന്നിരുന്ന മുതല ആക്രമിച്ചത്.

കുട്ടിയെ വായിൽ കടിച്ചുപിടിച്ച മുതല ആഴമുള്ള ഭാഗത്തേക്ക് വലിച്ചിഴക്കാൻ തുടങ്ങി. ഇത് കണ്ട അമ്മാവൻ വിജയ് രാജ് സിങ് ഉടൻ നദിയിലേക്ക് ചാടി കുട്ടിയുടെ കൈയിൽ പിടിച്ച് മുതലയുമായി ജീവൻമരണ പോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗ്രാമവാസികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ മുതല കുട്ടിയെ വായിൽ കടിച്ചുപിടിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി പത്തുമണിയോടെയാണ് ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ അരയ്ക്കു താഴെയുള്ള ഭാഗവും വലതുകാലും മുതല ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മാതാപിതാക്കളെ നേരത്തേ നഷ്ടപ്പെട്ട സുനിലിന് മൂന്നു സഹോദരിമാരാണുള്ളത്. അമ്മാവനൊപ്പമായിരുന്നു കുട്ടിയുടെ താമസം. കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രകാശ് സിങ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com