

ഷൈൻ ടോം ചാക്കോ
കൊച്ചി: ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് നടൻ ഷൈൻ ടോം ചാക്കോ. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്നും ഹോട്ടലിൽ പൊലീസ് എത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും താരം പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ലഹരി ഉപയോഗത്തെത്തുടർന്ന് ഡീ അഡിക്ഷൻ സെന്‍ററിൽ ചികിത്സ തേടിയിരുന്നതായും താരം സമ്മതിച്ചിട്ടുണ്ട്. അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡിഅഡിക്ഷൻ സെന്‍ററിൽ എത്തിച്ചത്. 12 ദിവസത്തിനു ശേഷം അവിടെ നിന്ന് മടങ്ങി.
ലഹരി ഉപയോഗം തെളിയിക്കുന്നതിനായി നടന്‍റെ രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിൾ പൊലീസ് ശേഖരിക്കും. വൈദ്യ പരിശോധനയ്ക്കായി ഷൈനിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതിനും ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനും ഉൾപ്പെടെ ജാമ്യം ലഭിക്കാവുന്ന കേസുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. കൊച്ചിയിലെ ലഹരി ഇടപാടുകാരുമായി താരത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയ ദിവസം 20,000 രൂപയുടെ ഇടപാടാണ് ഷൈൻ നടത്തിയതെന്ന് ഗൂഗിൾ പേ,വാട്സാപ്പ് രേഖകളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.