
ജോസഫ് നാസോ
ന്യൂഡൽഹി: നാലു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന ആൽഫബെറ്റ് പരമ്പര കൊലയാളി 26 പെൺകുട്ടികളെ കൊന്നതായി വെളിപ്പെടുത്തിയതായി സഹ തടവുകാരന്‍റെ മൊഴി. കാലിഫോർണിയയിലെ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന 91കാരനായ ജോസഫ് നാസോയുടേതാണ് വെളിപ്പെടുത്തൽ. പേരിന്‍റെ ആദ്യഭാഗവും അവസാന ഭാഗവും ഒരേ അക്ഷരത്തിൽ തുടങ്ങുന്ന പെൺകുട്ടികളാണ് നാസോയുടെ ഇരകളായി മാറിയത്. അതിനാലാണ് ഇയാൾക്ക് ആൽഫബെറ്റ് കൊലയാളിയെന്ന പേര് നൽകിയതും. 1977 ലൽ 18കാരിയായ റോക്സൻ റോഗാഷ്, 1978ൽ 22കാരിയായ കാർമൻ കോളൻ, 1993ൽ 38കാരിയായ പമീല പാഴ്സൺസ്, 1994ൽ 31കാരിയായ ട്രേസി ടാഫോയ എന്നിവരെ കൊന്ന കേസിലാണ് നാസോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 1988ൽ സ്വന്തം കാമുകിയെ കൊന്നതിനു പിന്നാലെയാണ് ഇയാൾ പിടിയിലായത്.
സഹ തടവുകാരനായ ബിൽ നോഗുവെറയാണ് നാസോ ഒരു ദശാബ്ദം മുൻപ് താൻ ചെയ്ത കൊലപാതങ്ങളെക്കുറിച്ച് വിശദീകരിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ ചെയ്ത ഒരു കൊലപാതകം ഡേറ്റിങ് ഗെയിം കില്ലർ എന്ന് കുപ്രസിദ്ധി നേടിയ റോഡ്നി അൽകാലയുടെ പേരിലായതിൽ നാസോ കുപിതനായിരുന്നുവെന്നും ബിൽ പറയുന്നു. ഇരകളായ പെൺകുട്ടികളുടെയെല്ലാം ചിത്രങ്ങൾ പകർത്തിയതിനു ശേഷമാണ് നാസോ കൊലപ്പെടുത്തിയത്.