
കോട്ടയം: തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കാലായിൽ വീട്ടിൽ (ഇരുപ്പ ഭാഗത്ത് വാടകയ്ക്ക് താമസം) മഞ്ജുവിനെ(42)യാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ ഇവരുടെ വീട്ടിൽ എത്തിയിരുന്ന വാഴപ്പള്ളി സ്വദേശിയായ സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇയാളുടെ മോട്ടോർസൈക്കിൾ പണയം വച്ചിരുന്നത് തിരികെ കിട്ടാത്തതിന്റെ പേരിൽ ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടമ്മ ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അൻസാരി, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സെൽവരാജ്, ദിവ്യാ മോൾ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മഞ്ജുവിന് ചങ്ങനാശേരി സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.