മഹാരാജാസ് ഹോസ്റ്റലിലെ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമം; അങ്കമാലിക്കാരനായ പൂർവ വിദ്യാർഥി പിടിയിൽ

ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹോസ്റ്റലിൽ എത്തിയ ആൻസ്റ്റൺ കട്ടിലുകളിലെ മൂട്ടശല്യം ഇല്ലാതാക്കാമെന്ന് പറഞ്ഞാണ് 8 കട്ടിലുകളും വാഹനത്തിൽ കയറ്റിയത്.
Attempt to steal beds from Maharaja's Hostel; former student from Angamaly held

മഹാരാജാസ് ഹോസ്റ്റലിലെ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമം; അങ്കമാലിക്കാരനായ പൂർവ വിദ്യാർഥി പിടിയിൽ

Updated on

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് ഹോസ്റ്റലിലെ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച പൂർവ വിദ്യാർഥി പിടിയിൽ. എട്ട് കട്ടിലുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് അങ്കമാലി സ്വദേശി ആൻസ്റ്റൺ പിടിയിലായത്. 2024ൽ മഹാരാജാസിലെ ബിഎസ്‌സി ബോട്ടണി വിദ്യാർഥിയായിരുന്നു ആൻസ്റ്റൺ. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹോസ്റ്റലിൽ എത്തിയ ആൻസ്റ്റൺ കട്ടിലുകളിലെ മൂട്ടശല്യം ഇല്ലാതാക്കാമെന്ന് പറഞ്ഞാണ് 8 കട്ടിലുകളും വാഹനത്തിൽ കയറ്റിയത്.

മൂന്നു കട്ടിലുകൾ പൂർണമായ രൂപത്തിലും ബാക്കിയുള്ളവ അഴിച്ചെടുത്തുമാണ് ഓൺലൈൻ ആപ്പ് വഴി വാടകയ്ക്ക് എടുത്ത വാഹനത്തിൽ കയറ്റിയത്. അതിനിടെ സംശയം തോന്നിയ ഹോസ്റ്റൽ വാർഡൻ കട്ടിലുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്നതിനായി ആരാണ് അനുവാദം നൽകിയതെന്ന് ചോദിച്ചു.

അതിനു തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് വാർഡൻ കോളെജ് അധികൃതരെയും പിന്നീട് പൊലീസിനെയും വിവരമറിയിച്ചത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ എത്തി ആൻസ്റ്റണെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ച കട്ടിലുകളും ആൻസ്റ്റന്‍റെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. കട്ടിലുകൾ അങ്കമാലിയിൽ കൊണ്ടു പോയി മറിച്ചു വിൽക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

logo
Metro Vaartha
www.metrovaartha.com