ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; 2പേർ അറസ്റ്റിൽ

ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; 2പേർ അറസ്റ്റിൽ

ഇവർക്ക് ഇയാളോടും കുടുംബത്തോടും സ്ഥലമിടപാടിന്‍റെ പേരിൽ മുൻ വിരോധം നിലനിന്നിരുന്നു
Published on

കോട്ടയം: ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വടശേരിക്കര പരുത്തിക്കാവ് ഭാഗത്ത് മതുരംകോട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന എം.ഒ വിനീത്കുമാർ (27), കൊട്ടുപ്പള്ളിൽ വീട്ടിൽ കെ.പി ബിജോയി(38) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നവംബർ 30ന് വൈകിട്ട് മണിമല പഴയിടം സ്വദേശിയായ മധ്യവയസ്കനും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മധ്യവയസ്കൻ തന്‍റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിനായി കാറിൽ ഭാര്യയെയും കൂട്ടി പോകുന്ന സമയത്ത് ബൈക്കിൽ എത്തിയ പ്രതികൾ നിലക്കത്താനം- പാമ്പേപ്പടി റോഡിൽ വച്ച് വാഹനം തടഞ്ഞു നിർത്തി ഇവരെ വടിവാൾ കൊണ്ട് ആക്രമിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവർക്ക് ഇയാളോടും കുടുംബത്തോടും സ്ഥലമിടപാടിന്‍റെ പേരിൽ മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടർന്ന് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തെരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ വി.കെ ജയപ്രകാശ്, എസ്.ഐ മാരായ സന്തോഷ് കുമാർ, ബിജോയ് വി.മാത്യു, സി.പി.ഓ മാരായ ടോമി സേവ്യർ, ജിമ്മി ജേക്കബ്, ബി.കെ ബിജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com