

അയോധ്യ ക്ഷേത്രം, ചമ്പത് റായ്
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തിൽ രാജി സമർപ്പിച്ച് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ട്രസ്റ്റി അനിൽ മിശ്രയും രാജി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷമ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർശന നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.
പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് പ്രകാരം 7 മുതൽ 7.5 കോടി രൂപ വരെയാണ് ക്ഷേത്രത്തിന്‍റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഗൂഢാലോചന, മോഷണം, മോഷണമുതൽ സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ പണം എണ്ണുന്നതിനായി നിയമിച്ചിരുന്ന ആറ് ജീവനക്കാർ ഉൾപ്പെടെ എട്ട് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗം ശ്രീകൃഷ്ണ മോഹന്‍റെ പരാതിയിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുടെ നിയന്ത്രണമുണ്ടായിരുന്ന രാംശങ്കർ യാദവ് (ടിന്നു), അവിനാശ് ശുക്ല, അനുകൽപ്പ് മിശ്ര, മനീഷ് യാദവ്, രമാശങ്കർ മിശ്ര, സുഭാഷ്, കരുണേഷ് എന്നിവരടക്കം എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.