
ചുണ്ടിൽ ഫെവിക്വിക് ഒട്ടിച്ച് നവജാതശിശുവിനെ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ
ഭിൽവാര: 15 ദിവസം മാത്രം പ്രായമുള്ള ശിശുവിനെ വായിൽ ചരൽ നിറച്ച് ചുണ്ടിൽ ഫെവിക്വിക് തേച്ചൊട്ടിച്ച നിലയിൽ കാട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയും മുത്തച്ഛനും അറസ്റ്റിൽ രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബിജോലിയയിലാണ് സംഭവം. വിവാഹേതര ബന്ധത്തിൽ പിറന്ന കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഗർഭിണിയായ മകളുമായി പിതാവ് ബുണ്ടിയിൽ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് മുറി വാടകയ്ക്കെടുത്ത് താമസിച്ചു.
അവിടെ വച്ചാണ് മറ്റാരുമറിയാതെ പ്രസവിച്ചത്. ആദ്യം കുട്ടിയെ മറ്റാർക്കെങ്കിലും വിൽക്കാനായിരുന്നു ശ്രമം. അതിനുള്ള സാധ്യതകൾ ഇല്ലെന്ന് വ്യക്തമായതോടെ വെറും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇരുവരും ചേർന്ന് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടി കരയുന്ന ശബ്ദം കേൾക്കാതിരിക്കാനായാണ് ചുണ്ടിൽ ഫെവിക്വിക് തേച്ചൊട്ടിച്ചത്. പ്രതിയുടെ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഭിൽവാര പൊലീസ് സൂപ്രണ്ട് ധർമേന്ദ്ര സിങ് യാദവ് വ്യക്തമാക്കി. സീതാർ കുണ്ഡ് ക്ഷേത്രത്തോടു ചേർന്ന വനപ്രദേശത്ത് ഉപേക്ഷിച്ചിരുന്ന നിലയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. കാട്ടിൽ കാലിയെ മേക്കാൻ എത്തിയയാളാണ് കുട്ടിയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വായിൽ ചൂടുള്ള കല്ലുകൾ നിറച്ചിരുന്നതിനാൽ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയാണെന്നും ഡോക്റ്റർമാർ പറയുന്നു.