

രാകേഷ് രാജേന്ദ്ര ഖേദ്കർ,ഗൗരി
ബംഗളൂരു: ബംഗളൂരുവിൽ ഭാര്യയെ കൊന്ന് പെട്ടിയിലാക്കിയ ടെക്കി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ ഗൗരി ഖേദ്കറാണ് (32)കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിനു പിന്നാലെ നാടു വിട്ട പ്രതി രാകേഷ് രാജേന്ദ്ര ഖേദ്കർ വിഷം കഴിച്ചതിനു ശേഷം പുനെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മീററ്റ് കൊലപാതകത്തിന്‍റെ ചൂടാറും മുൻപേയാണ് ബംഗളൂരുവിലും അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുള്ള കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മാസ് മീഡിയയിൽ ബിരുദം നേടിയ ഗൗരിയും സ്വകാര്യ കമ്പനിക്കു വേണ്ടി വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന രാകേഷും കഴിഞ്ഞ മാസമാണ് ബംഗളൂരുവിലേക്ക് താമസം മാറിയത്. സ്വകാര്യ കമ്പനിയിലെ ജോലി നഷ്ടപ്പെട്ടതോടെ മറ്റൊരു ജോലിക്കു വേണ്ടിയുള്ള ശ്രമത്തിലായിരുന്നു ഗൗരി. ദോഡ്ഡാകമ്മനഹള്ളിയിൽ ഹുലിമാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.
ജോലിയെച്ചൊല്ലിയും സാമ്പത്തികപ്രശ്നങ്ങളെച്ചൊല്ലിയും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. മാർച്ച് 26ന് ഇതേ ചൊല്ലി ഇരുവരും വീണ്ടും വാക്കേറ്റമുണ്ടായി. കുപിതനായ രാകേഷ് ഗൗരിയുടെ മുഖത്തടിച്ചു. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഗൗരി രാകേഷിനു നേരെ എറിഞ്ഞു. കത്തി കൊണ്ട് രാകേഷിന്‍റെ ദേഹത്ത് ചെറിയ മുറിവുണ്ടായി.
അതോടെ നിയന്ത്രണം നഷ്ടപ്പെട്ട രാകേഷ് അതേ കത്തിയെടുത്ത് ഗൗരിയെ പല തവണ കുത്തുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ഗൗരി മരണപ്പെട്ടു. കൊല നടത്തിയതിനു പിന്നാലെ ഗൗരിയുടെ മാതാപിതാക്കളെയും കെട്ടിടത്തിന്‍റെ താഴെ നിലയിലുള്ള താമസക്കാരെയും വിളിച്ച് താൻ ഭാര്യയെ കൊലപ്പെടുത്തിയതായി രാകേഷ് വെളിപ്പെടുത്തിയിരുന്നു. ഗൗരിയുടെ മൃതദേഹം ഫ്ലാറ്റിൽ നിന്ന് മാറ്റാനായി രാകേഷ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് രാകേഷ് മാതാപിതാക്കളോട് കുറ്റം ഏറ്റു പറഞ്ഞ് പുനെയിലേക്ക് രക്ഷപ്പെട്ടത്.