
കർണാടകയിൽ വൻ ബാങ്ക് കൊള്ള; കവർന്നത് 52 കോടി രൂപയുടെ സ്വർണവും 5.2 ലക്ഷം രൂപയും
വിജയപുര: കർണാടകയിൽ വൻ ബാങ്ക് കൊള്ള നടന്നതായി റിപ്പോർട്ട്. വിജയപുര ജില്ലയിലെ കനറാ ബാങ്ക് മനഗുള്ളി ശാഖയിൽ നിന്ന് 52 കോടി രൂപ വില മതിക്കുന്ന 58.975 ഗ്രാം വരുന്ന സ്വർണവും5.2 ലക്ഷം രൂപയും കവർച്ച ചെയ്തതായി പൊലീസുകാർ സ്ഥിരീകരിച്ചു. മേയ് 24നാണ് ബാങ്ക് കൊള്ള നടന്നത്. കണക്കുകൾ പ്രകാരം രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കർണാടകയിൽ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ടന്‍റ് ലക്ഷ്മൺ നിമ്പാർഗി വ്യക്തമാക്കി.
മേയ് 23 വെള്ളിയാഴ്ച സാധാരണ രീതിയിൽ ബാങ്ക് പൂട്ടിയാണ് ജീവനക്കാർ മടങ്ങിയത്. പിന്നീട് മേയ് 25നെത്തിയ ജീവനക്കാരനാണ് ഷട്ടറുകൾ തകർക്കപ്പെട്ടതായി കണ്ടെത്തിയത്. ഉടൻ തന്നെ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബാങ്കിൽ കൊള്ളക്കാർ പ്രവേശിച്ചതായി വ്യക്തമായി. പണയമായി കസ്റ്റമേഴ്സ് നൽകിയ സ്വർണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിനായി എട്ട് ടീമുകൾ രൂപീകരിച്ചുവെന്നും ഉടൻ മോഷ്ടാക്കൾ പിടിയിലാകുമെന്നും പൊലീസ് പറയുന്നു.