ബിജെപി നേതാവ് പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന പ്രതികളിലൊരാൾ കൊച്ചിയിൽ എൻഐഎ പിടിയിൽ

തലയ്ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പ്രതിയാണ് പിടിയിലായത്
Praveen Nettaru (File photo)

പ്രവീൺ നെട്ടാരു (ഫയൽ ചിത്രം)

Updated on

ന്യൂഡൽഹി: കർണാടകയിലെ ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികളിലൊരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. എം.ആർ. ഉമർ ഫാറൂഖ് ആണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

ഫാറൂഖിനെതിരേ റെഡ് കോർണർ നോട്ടീസും ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിരുന്നു. കേസിൽ ഗൂഢാലോചന കുറ്റമാണ് ഫാറൂഖിനെതിരേ ചുമത്തിയിരിക്കുന്നത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താനായി സുള്ള്യ ടൗണിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഓഫീസിൽ നടന്ന ഗൂഢാലോചന യോഗത്തിൽ ഫാറൂഖ് പങ്കെടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകത്തിനായി തന്‍റെ മോട്ടോർ സൈക്കിൾ വിട്ടുനൽകി, സാക്ഷിയെ ഇല്ലാതാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളും ഫാറൂഖിനെതിരേ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞമാസം കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയായ കുടക് സ്വദേശി അബ്ദുൾ നാസിറിനെ കൊച്ചിയിൽ നിന്ന് എൻഐഎ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രതിയെ കൂടി കൊച്ചിയിൽ നിന്ന് പിടികൂടുന്നത്.

2022 ജൂലൈ 26നാണ് ബിജെപി യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവിനെ (26) സുള്ള്യക്കടുത്ത ബെല്ലാരെയിൽ വച്ച് ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം വിവാദമായതോടെ എൻഐഎ കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com