

ഭാര്യയെ ഉപേക്ഷിച്ചത് ചോദ്യം ചെയ്ത ബ്രോക്കറെയും സുഹൃത്തിനെയും കുത്തിക്കൊന്നു
തിരുപ്പതി: തമിഴ്നാട്ടിലെ തിരുപ്പതിയിൽ വിവാഹ വേദിയിലുണ്ടായ കത്തിക്കുത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. തിരുമല സ്വദേശിയായ മുനിരത്നം യാദവ് (41) , ഡ്രൈവർ മണികണ്ഠ (35) എന്നിവരാണ് മരിച്ചത്. താൻ ഇടപെട്ട് നടത്തിയ വിവാഹത്തിലുണ്ടായ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിനു പിന്നാലെയാണ് മുനിരത്നം ആക്രമിക്കപ്പെട്ടത്. സുനിൽ എന്നയാളുടെ വിവാഹമാണ് മുനിരത്നത്തിന്‍റെ ഇടനിലയിൽ നടത്തിയത്.
എന്നാൽ ഭാര്യയെ ഉപേക്ഷിച്ച് സുനിൽ മാറിത്താമസിച്ചിരുന്നു. തിരുമലയിലെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സുനിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി മുനിരത്നവും ഇവിടെയെത്തിയത്. മുനിരത്നം ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ സുനിൽ അടുത്ത ബന്ധുക്കളെ വിളിച്ചു വരുത്തി.
ഒരു യുവതി ഉൾപ്പെടെയുള്ളവർ ആയുധങ്ങളുമായി എത്തി മുനിരത്നത്തെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ മുനിരത്നം സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മണികണ്ഠയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.