
ലഹരിവിൽപ്പന; ഗ്രൈൻഡർ ഡേറ്റിങ് ആപ്പ് നിരോധിക്കണമെന്ന് ചെന്നൈ പൊലീസ്
ചെന്നൈ: എൽജിബിടിക്യു പ്ലസ് ഡേറ്റിങ് ആപ്പ് ഗ്രൈൻഡർ നിരോധിക്കണമെന്ന് ചെന്നൈ പൊലീസ് കമ്മിഷണർ. ആപ്പ് വഴി മയക്കു മരുന്നിന്‍റെ വിൽപ്പന നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷണർ എ. അരുൺ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്. സൈബർ സെക്യൂരിറ്റി ഏജൻസി കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനാണ് കമ്മിഷണർ കത്ത് നൽകിയിരിക്കുന്നത്. രാസ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണങ്ങൾ നിരന്തരമായി അവസാനിക്കുന്നത് ഗ്രൈൻഡർ ആപ്പിലാണെന്നാണ് കമ്മിഷണർ ചൂണ്ടിക്കാണിക്കുന്നത്.
മയക്കു മരുന്നു വാങ്ങാനും വിൽക്കാനും ആപ്പ് പ്ലാറ്റ്ഫോമായി മാറുന്നുണ്ടെന്നാണ് ആരോപണം. പത്തു ലഹരിക്കേസുകൾ എടുത്താൽ അതിൽ അഞ്ചിലെയും ആശയ വിനിമയം നടന്നിരിക്കുന്നത് ഗ്രൈൻഡർ ആപ്പ് വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവർക്ക് പരസ്പരം പങ്കാളികളെയും സുഹൃത്തുക്കളെയും കണ്ടെത്താനായാണ് ആപ്പ് ലോഞ്ച് ചെയ്തത്.