തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ നവവധു ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി ഐ എ.എസ്. സരിനെ സസ്പെൻഡ് ചെയ്തു.ഫറോക്ക് എസിപി സാജു .കെ. എബ്രഹാം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐജിയാണ് നടപടി സ്വീകരിച്ചത്. കേസിലെ പ്രതി രാഹുലിനെ സഹായിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖത കാണിച്ചിരുന്നു. ഇതേത്തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതേത്തുടർന്നാണ് സരിൻ ഉൾപ്പെടെയുള്ളവരെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്.
നിലവിൽ ഫറോക്ക് എസിപി സാജു കെ. എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ(എസ്എച്ച്ഒ) മറുപടിയില്‍ നിന്നു വ്യക്തമായെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കിയിരുന്നു. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്നും അവർ കുറ്റപ്പെടുത്തി.
പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ വനിതാ കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച തന്നെ എസ്എച്ച്ഒയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഗുരുതരമായ പരാതി നല്‍കിയ പെണ്‍കുട്ടിയോട് ഭര്‍ത്താവുമായി ഒത്തുപോകണം എന്ന് പോലീസ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു.