

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ കവർച്ചക്കാർ
മുംബൈ: മഹാരാഷ്ട്രയിലെ പല്ഘർ ജില്ലയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചെത്തിയ മൂന്നു ആയുധധാരികൾ ജ്വല്ലറിയിൽ കയറി തോക്കുചൂണ്ടി ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. പകൽസമയത്ത് നടന്ന കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘം നേരെ ലക്ഷ്മി ജ്വല്ലേഴ്സ് എന്ന കടയിലേക്ക് കയറുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന ഇവർ പിസ്റ്റളുകളും റൈഫിളുകളും ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് കടയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. ഇതിനുശേഷം പുറത്തിറങ്ങിയ സംഘം രക്ഷപ്പെടുന്നതിനിടെ നിരവധി തവണ ആകാശത്തേക്ക് വെടിയുതിർത്ത് പരിസരത്തുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തി.
വെടിയൊച്ച കേട്ട് പ്രദേശത്ത് പരിഭ്രാന്തി പടർന്നെങ്കിലും ആരും ഇടപെടാൻ ധൈര്യപ്പെട്ടില്ല. തുടർന്ന് കവർച്ചാസംഘം ബൈക്കുകളിൽ തന്നെ അതിവേഗം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതികളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ കണ്ടെത്താനുള്ള വ്യാപക തിരച്ചിൽ തുടരുകയാണ്. കവർന്ന ആഭരണങ്ങളുടെ കൃത്യമായ മൂല്യം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.